തിരുവനന്തപുരം: ഇന്ദിരാ ഗാന്ധിക്കൊപ്പം നിന്ന് കേരളത്തില്‍ കോണ്‍ഗ്രസ് കെട്ടിപ്പെടുത്തതില്‍ സുപ്രധാനമായ പങ്കുവഹിച്ച കെ. കരുണാകരന്‍ പാര്‍ട്ടിയില്‍നിന്നു പുറത്തുപോയതിന് വഴിവച്ച വ്യക്തിയെന്ന നിലയിലാകും കേരളത്തിന് അഹമ്മദ് പട്ടേലിനെ കൂടുതല്‍ പരിചയം. ഗ്രൂപ്പുപോര് മൂര്‍ധന്യത്തിലായിരുന്ന കാലത്ത് പട്ടേലിനായിരുന്നു കേരളത്തിലെ സംഘടനാകാര്യങ്ങളുടെ ചുമതല. അതൃപ്തിയുടെ നാളുകളില്‍ കെ. മുരളീധരന്‍ പരിഹാസത്തോടെ നടത്തിയ ''അലുമിനിയം പട്ടേല്‍'' എന്ന പ്രയോഗം ഏറെ പ്രചരിപ്പിക്കപ്പെട്ടു.
സോണിയാ ഗാന്ധിയുടെ വിശ്വസ്തനും അവരുടെ ഓഫീസിന്റെ ചുമതലക്കാരനുമായിരുന്ന പട്ടേലിന്റെ കര്‍ക്കശ നിലപാടായിരുന്നു ഗ്രൂപ്പുവഴക്ക് 2015-ല്‍ പിളര്‍പ്പിലേക്കു നീങ്ങാന്‍ കാരണമായതെന്നാണു പൊതുേവ കണക്കാക്കപ്പെടുന്നത്. 2001-ലെ തെരഞ്ഞെടുപ്പ് സമയത്ത് ആരംഭിച്ച ചേരിപ്പോരിന്റെ പരിണാമമായിരുന്നു ആ പിളര്‍പ്പ്. അഹമ്മദ് പട്ടേലിന്റെ നിലപാടുകള്‍ അതിന് ചുടും ചൂരും പകര്‍ന്നു. 2001ലെ ആന്റണി സര്‍ക്കാരിന്റെ കാലത്തുതന്നെ കെ. കരുണാകരന്‍ പലതവണ ഇടഞ്ഞെങ്കിലും കെ.പി.സി.സി. പ്രസിഡന്റായിരുന്ന കെ. മുരളീധരന്റെ ഇടപെടലുകള്‍ പ്രശ്‌നം തണുപ്പിക്കാന്‍ ഉപകരിച്ചു.
2004-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ സ്ഥിതി മാറി. കോണ്‍ഗ്രസ് തുടച്ചുനീക്കപ്പെട്ട ആ തെരഞ്ഞെടുപ്പിനു ശേഷം ആന്റണി രാജിവയ്ക്കുകയും ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയാകുകയും ചെയ്തു. തര്‍ക്കം രൂക്ഷമായി. മുരളീധരന്‍ കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം വിട്ട് മന്ത്രിയായി. വടക്കാഞ്ചേരിയില്‍ അദ്ദേഹം പരാജയപ്പെട്ടതോടെ വിഷയം വഷളായി.
ഇതിനിടയില്‍ പലതവണ സോണിയാ ഗാന്ധിയെ കാണാന്‍ കെ. കരുണാകരന്‍ അനുമതി തേടിയെങ്കിലും അഹമ്മദ് പട്ടേല്‍ തടസം നിന്നെന്നായിരുന്നു പരാതി. തുടര്‍ന്ന് കരുണാകരന്റെ നേതൃത്വത്തില്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ മൂന്നു റാലികള്‍ നടത്തുകയും പ്രതിഷേധം ശക്തമാക്കുകയും ചെയ്തു. അവിടെവച്ചാണ് കെ. മുരളീധരന്‍ അഹമ്മദ് പട്ടേലിനെ അലുമിനിയം പട്ടേല്‍ എന്നു വിളിച്ചത്. ക്ഷുഭിതനായ പട്ടേല്‍ മുരളിയോടു ക്ഷമിക്കാന്‍ തയാറായിരുന്നില്ല. അതു കരുണാകരന്റെ നേതൃത്വത്തില്‍ ഡി.ഐ.സി. എന്ന പുതിയ പാര്‍ട്ടിയുടെ പിറവിയിലേക്കു നീണ്ടു.
from mangalam.com https://ift.tt/364fNaq
via IFTTT
No comments:
Post a Comment