Pages

Tuesday, 30 June 2020

പരീക്ഷയെഴുതിയത് ആറു 'കീ' മാത്രം ഉപയോഗിച്ച് , സ്വന്തം സോഫ്റ്റ്‌വേര്‍ കണ്ണായി ; സംസ്ഥാനത്ത് കമ്പ്യൂട്ടര്‍ ഉപയോഗിച്ച് എസ്.എസ്.എല്‍.സി. പരീക്ഷയെഴുതിയ ആദ്യ ആളായ ഹാറൂണിനു ഫുള്‍ എ പ്ലസ്

മലപ്പുറം: കാഴ്ചയുടെ പരിമിതിയെ സ്വന്തമായി വികസിപ്പിച്ച കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വേറിലൂടെ മറികടന്ന ഹാറൂണ്‍ കരീമിന് എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഫുള്‍ എ പ്ലസ്. സംസ്ഥാനത്ത് കമ്പ്യൂട്ടര്‍ ഉപയോഗിച്ച് എസ്.എസ്.എല്‍.സി. പരീക്ഷയെഴുതുന്ന ആദ്യത്തെയാളാണു മലപ്പുറം മങ്കട ഗവ. െഹെസ്‌കൂള്‍ വിദ്യാര്‍ഥിയായ ഹാറൂണ്‍. ഇംീഷ് ഒഴികെയുള്ള വിഷയങ്ങളില്‍ ഉത്തരമെഴുതാന്‍ ഉപയോഗിച്ചത് കീ ബോര്‍ഡിലെ വെറും ആറു കീകള്‍!

സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അനുമതിയോടെ ലാപ്‌ടോപ്പില്‍ പരീക്ഷയെഴുതിയ ഹാറൂണിനെ ഫലപ്രഖ്യാപന പത്രസമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പ്രത്യേകം അഭിനന്ദിച്ചു. ഇന്‍വിജിലേറ്ററും അധ്യാപകനുമായ മനോജ് ചോദ്യങ്ങള്‍ വായിച്ചുകൊടുത്തു. അതിനു ലാപ്‌ടോപ്പിലെ നമ്പര്‍ കീകളും എഫ്, ജി, എച്ച്, ജെ, കെ, എല്‍ കീകളും ഉപയോഗിച്ച് ഹാറൂണ്‍ ഉത്തരമെഴുതി. ഇതിന്റെ പ്രിന്റെടുത്ത് മറ്റു കുട്ടികളുടെ ഉത്തരക്കടലാസിനൊപ്പം നല്‍കുകയായിരുന്നു.

മേലാറ്റൂര്‍ സ്വദേശികളായ അബ്ദുള്‍ കരീം-സാബിറ ദമ്പതികളുടെ മൂന്നു മക്കളില്‍ ഇളയവനാണു ഹാറൂണ്‍. കാഴ്ചശേഷിയില്ലാതെ ജനിച്ച ഹാറൂണ്‍ വള്ളിക്കാപ്പറ്റ അന്ധവിദ്യാലയത്തിലാണ് അഞ്ചാം ക്ലാസ് വരെ പഠിച്ചത്. എട്ടാം ക്ളാസ് മുതല്‍ മങ്കട ഗവ. െഹെസ്‌കൂളില്‍ സാധാരണ കുട്ടികള്‍ക്കൊപ്പം പഠിക്കാനെത്തി. ആദ്യമൊക്കെ പരീക്ഷയെഴുതാന്‍ സഹായിയെ ഉപയോഗിച്ചിരുന്നു. പിന്നീടതു വേണ്ടെന്നുവച്ചു.

ലാപ്‌ടോപ്പില്‍ പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്ന ഹാറൂണിന്റെ അപേക്ഷ നേരത്തേ സംസ്ഥാന സര്‍ക്കാര്‍ തള്ളിയിരുന്നു. പിന്നീട് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ വീട്ടിലെത്തി തന്റെ പഠനവും പരീക്ഷയെഴുതുന്ന രീതിയും ബോധ്യപ്പെടുത്തി. അദ്ദേഹം ഇക്കാര്യം വിദ്യാഭ്യാസമന്ത്രിയെ അറിയിച്ചു. പിന്നാലെ മന്ത്രിയെ നേരില്‍ക്കണ്ടതോടെ ലാപ്‌ടോപ്പില്‍ പരീക്ഷയെഴുതാന്‍ അനുവാദം കിട്ടി.

ഫലം പ്രഖ്യാപിച്ചതോടെ സ്പീക്കറും വിദ്യാഭ്യാസമന്ത്രിയും ഹാറൂണിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. പരിമിതികളെ സാങ്കേതികവിദ്യയിലൂടെ മറികടക്കണമെന്നാണു ഹാറൂണിന്റെ മോഹം. ഇനി പ്ലസ് ടു സയന്‍സ് ഗ്രൂപ്പെടുക്കണം. പിന്നെ അമേരിക്കയിലെ സ്റ്റാന്‍ഫഡ് സര്‍വകലാശാലയില്‍ നിന്ന് സോഫ്റ്റ്‌വേര്‍ എന്‍ജിനീയറിങ്ങില്‍ ബിരുദമെടുക്കണം. ഈ നേട്ടത്തിന് കുടുംബത്തോടും സ്‌കൂള്‍ അധികൃതരോടുമാണു കടപ്പാടെന്നും ഹാറൂണ്‍ പറഞ്ഞു.



from mangalam.com https://ift.tt/2NKx7Hn
via IFTTT

No comments:

Post a Comment