പാറ്റ്‌ന: കോവിഡ് ശക്തമായി പിടി മുറുക്കിയിരിക്കുന്ന ബീഹാറില്‍ രോഗികളുടെ എണ്ണവും മരണവും ഉയരുന്ന സാഹചര്യത്തില്‍ മെയ് 25 വരെ ലോക്ഡൗണ്‍ നീട്ടിയിരിക്കുകയാണ്. എന്നാല്‍ പാറ്റ്‌നയില്‍ നിന്നും 195 കിലോമീറ്റര്‍ അകലെയുളള കൈമൂര്‍ ജില്ലയില്‍ ബാംഹൗര്‍ ഖാസ് ഗ്രാമത്തില്‍ രോഗികളുടെ എണ്ണവും മരണവും കൂടിയിട്ടും അവ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നതായും റിപ്പോര്‍ട്ട്.
സംസ്ഥാന ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് കൈമൂര്‍ ജില്ല പുറത്തുവിട്ട കണക്കുകളില്‍ ഖാസ് ഗ്രാമത്തില്‍ പുതിയതായി 23 കേസുകളേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. മരണം ഒന്നുപോലും റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല. എന്നാല്‍ 25 ദിവസത്തിനിടയില്‍ ഇവിടെ 34 അസ്വാഭാവിക മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗ്രാമത്തിലെ 70 ശതമാനം പേരും കോവിഡിന്റെ ലക്ഷണങ്ങള്‍ കാട്ടുന്ന രോഗമുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
മരണപ്പെട്ട മിക്കവര്‍ക്കും കോവിഡിന്റേതിന് സമാനമായ ലക്ഷണം ഉണ്ടായിരുന്നതായിട്ടാണ് ഗ്രാമീണര്‍ പറയുന്നത്. ഒട്ടേറെ പേര്‍ക്കും കോവിഡ് ടെസ്റ്റ് നടക്കുന്നതേയില്ല. ചെയ്തവരാകട്ടെ ടെസ്റ്റ് റിസള്‍ട്ട് വരും മുമ്പ് മരണത്തിന് കീഴടങ്ങുകയും ചെയ്തു. ''ആദ്യം പനിയായിരുന്നു. പിന്നാലെ ചുമയും ഒടുവില്‍ അവര്‍ മരണപ്പെടുകയും ചെയ്തു.'' തന്റെ അമ്മാവിയുടെ മരണത്തെക്കുറിച്ച് ഒരാള്‍ മാധ്യമപ്രവര്‍ത്തകനോട് പറഞ്ഞു.
രണ്ടാമത്തെ വാക്‌സിനും സ്വീകരിച്ച ശേഷമാണ് മറ്റൊരു ഗ്രാമീണനായ വൃദ്ധന്‍ മരണമടഞ്ഞത്. രണ്ടാം വാക്‌സിന് ശേഷം പിതാവിന് പനി കൂടി. ഇദ്ദേഹം ഹൃദ്‌രോഗിയും രക്തസമ്മര്‍ദ്ദം കൂടുതലുള്ളയാളുമായിരുന്നു. ആശുപത്രിയില്‍ കൊണ്ടുപോയി കുത്തിവെയ്‌പ്പെടുത്തെങ്കിലും രക്ഷപ്പെട്ടില്ലെന്ന് മകന്‍ അലോക് കുമാറിനെ ഉദ്ധരിച്ച് എന്‍ഡിറ്റിവി യാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചെറിയ കാലയളവില്‍ ഇത്രയും മരണം ഗ്രാമത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്നും കോവിഡായിരിക്കാം ഇതിന് കാരണമെന്നും യുവാവ് പറയുന്നു.
കോവിഡിന് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇവര്‍ക്ക് പരിശോധന നടന്നത് മലേറിയയ്ക്കും ടൈഫോയ്ഡിനുമായിരുന്നു. കോവിഡ് ടെസ്റ്റ് നടത്തിയിട്ടില്ലാത്തതിനാല്‍ ഈ മരണങ്ങള്‍ കോവിഡ് മരണത്തിന്റെ കൂട്ടത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. മലേറിയയ്ക്കും ടൈഫോയ്ഡിനും പരിശോധന നടത്തി. പിന്നീടാണ് ഓക്‌സിജന്‍ ലെവല്‍ കുറയാന്‍ തുടങ്ങിയത്. 36 മണിക്കൂര്‍ ഓക്‌സിജന്‍ സപ്പോര്‍ട്ട് കിട്ടിയതിനാല്‍ താന്‍ രക്ഷപ്പെട്ടെന്ന് കാംതാ പ്രസാദ് പാണ്ഡേ എന്നയാള്‍ പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം ടൈഫോയ്ഡിന് മരുന്നു നല്‍കിയിട്ടും ചിലര്‍ രക്ഷപ്പെട്ടില്ല. ഗ്രാമീണര്‍ പറയുന്നത് 70 ശതമാനം ആള്‍ക്കാരും രോഗികളാണെന്നാണ്. എന്നാല്‍ ഇക്കാര്യം പരിശോധിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 7,725 പുതിയ കേസുകളേയുള്ളെന്നാണ് ബീഹാര്‍ സര്‍ക്കാര്‍ വ്യാഴാഴ്ച പറഞ്ഞത്. സംസ്ഥാനത്ത് മൊത്തമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആക്ടീവ് കേസുകളുടെ എണ്ണം 96,277 ആണ്.
മാര്‍ച്ചിലായിരുന്നു കോവിഡിന്റെ രണ്ടാം വരവ് റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോള്‍ ഇത് നഗരങ്ങളെയും ഗ്രാമങ്ങളെയുമെല്ലാം കീഴടക്കിക്കൊണ്ടിരിക്കുകയാണ്. അതേസമയം പുറത്തുവരുന്ന കണക്കുകളേക്കാള്‍ കൂടുതലാണ് ഉള്‍നാടന്‍ ഗ്രാമങ്ങളിലെ കണക്കുകളെന്നാണ് വിവരം. ഗുരുതരാവസ്ഥയിലുള്ള രോഗികളെ വേണ്ട സമയത്ത് വേണ്ടവിധത്തില്‍ പരിചരിക്കാന്‍ ആരോഗ്യസംവിധാനത്തിന് കഴിയാതെ വരുന്നതാണ് ഇതിന് കാരണം.
ഗംഗാനദിയില്‍ കൂടി കോവിഡ് രോഗികളുടേതെന്ന് സംശയിക്കുന്ന അനേകം മൃതദേഹങ്ങള്‍ ഒഴുകി നടന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം രാജ്യത്തെ തന്നെ ഞെട്ടിച്ചിരുന്നു. ഇത് ബിജെപി ഭരണത്തിലുള്ള ബീഹാറും ഉത്തര്‍പ്രദേശും തമ്മിലുള്ള തര്‍ക്കത്തിനും കാരണമായി. ഉത്തര്‍പ്രദേശില്‍ നിന്നും ഒഴുക്കിവിട്ട മൃതദേഹങ്ങള്‍ നദീതീരത്തെ ഗ്രാമീണര്‍ക്ക് ആരോഗ്യ പ്രശ്‌നം സൃഷ്ടിക്കുന്നതായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ ആരോപിച്ചിരുന്നു. ബംഗാള്‍ ശുദ്ധീകരണ മിഷന്റെ തലവന്‍ നദിയിലേക്ക് മൃതദേഹം ഒഴുക്കുന്നത് നിരോധിച്ച് ബുധനാഴ്ച ഉത്തരവിറക്കിയിരുന്നു.
സംസ്‌ക്കരിച്ച മൃതദേഹങ്ങള്‍, പകുതി കത്തിയ മൃതദേഹങ്ങള്‍, അഴുകിയ മൃതദേഹങ്ങള്‍ എന്നിവ ഒഴുക്കുന്നത് നദി മലിനമാകാനും വെള്ളത്തിന്റെ ശുദ്ധിനശിപ്പിച്ച് നദീതീരത്ത് താമസിക്കുന്ന ആള്‍ക്കാര്‍ക്ക് ഇടയില്‍ രോഗബാധ കൂട്ടാനും സാമൂഹ്യവ്യാപനത്തിന് ഇട നല്‍കുകയും ചെയ്യുമെന്ന് നിര്‍ദേശത്തില്‍ പറയുന്നു.
from mangalam.com https://ift.tt/3brBqUh
via IFTTT
No comments:
Post a Comment