കൊച്ചി : സ്വര്‍ണക്കടത്തു കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)യുടെ അന്വേഷണം രാഷ്ട്രീയ, ഉദ്യോഗസ്ഥ പ്രമുഖരിലേക്ക്. യു.എ.ഇയില്‍നിന്നു നാടുകടത്തിക്കിട്ടിയ റബിന്‍സ് ഹമീദില്‍നിന്ന് ഉന്നതരായ പലരെക്കുറിച്ചും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണു സൂചന. നടപടി െവെകരുതെന്നാണ് എന്‍.ഐ.എ. ആസ്ഥാനത്തുനിന്നുള്ള നിര്‍ദേശം.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കര്‍ ഉള്‍പ്പെടെ സംശയനിഴലിലുള്ള പ്രമുഖര്‍ക്കെതിരേ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനം ഉടനുണ്ടാകും. സ്വര്‍ണക്കടത്തില്‍ യു.എ.പി.എ. നിലനില്‍ക്കുമോയെന്നും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു പണം ഉപയോഗിച്ചതിനു തെളിവുണ്ടോയെന്നും കോടതി സംശയം പ്രകടിപ്പിച്ച സാഹചര്യത്തില്‍ കേസ് ദുര്‍ബലപ്പെട്ടേക്കുമെന്ന ഘട്ടത്തിലാണ് എന്‍.ഐ.എ. ആസ്ഥാനം ഇടപെട്ടത്.
എന്‍.ഐ.എ. കോടതി പത്തു പ്രതികള്‍ക്കു ജാമ്യം അനുവദിച്ചതിനെതിരേ സമര്‍പ്പിച്ച അപ്പീല്‍ െഹെക്കോടതി ഇന്നു പരിഗണിക്കും. ഡല്‍ഹിയില്‍നിന്നു വീഡിയോ കോണ്‍ഫറന്‍സിലൂടെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സൂര്യപ്രകാശ് വി. രാജുവാണു ഹാജരാകുന്നത്. പ്രതികള്‍ക്കു യാതൊരു കാരണവശാലും ജാമ്യം നല്‍കരുതെന്ന് എന്‍.ഐ.എ. ആവശ്യപ്പെടും. വലിയ സ്വാധീനശേഷിയുള്ള പ്രതികള്‍ക്കു ജാമ്യം കിട്ടുന്നത് തെളിവു നശിപ്പിക്കപ്പെടാന്‍ ഇടയാക്കുമെന്നു ചൂണ്ടിക്കാട്ടും.
എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ തുടക്കത്തില്‍ത്തന്നെ രണ്ടാം പ്രതി സ്വപ്‌ന സുരേഷിനു ജാമ്യം ലഭിച്ചതു തിരിച്ചടിയായതിനെത്തുടര്‍ന്നാണു സൂര്യപ്രകാശ് വി. രാജുവിനെ നിയോഗിച്ചത്. ശിവശങ്കറിന്റെ ജാമ്യാപേക്ഷകളിലും ശക്തമായ വാദമാണ് അദ്ദേഹം ഉയര്‍ത്തിയത്. എന്‍ഫോഴ്‌സ്‌മെന്റിനുവേണ്ടി ഹാജരാകുന്നതും ഇദ്ദേഹമാണ്. ഈ പരിചയം എന്‍.ഐ.എയ്ക്കും വേണ്ടി ഉപയോഗപ്പെടുത്താനാണു നീക്കം.
വലിയതോതില്‍ സ്വര്‍ണക്കടത്ത് നടക്കുന്നതു സംബന്ധിച്ചു സെന്‍ട്രല്‍ ഇക്കണോമിക്‌സ് ഇന്റലിജന്‍സ് ബ്യൂറോ കഴിഞ്ഞവര്‍ഷം എന്‍.ഐ.എയെ അറിയിച്ചിരുന്നു. സ്വര്‍ണക്കടത്തിലൂടെ ലഭിക്കുന്ന പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചേക്കാമെന്നു ചൂണ്ടിക്കാട്ടിയിരുന്നു. പണം എങ്ങോട്ടുപോകുന്നു, എന്തിനായി ഉപയോഗിക്കുന്നു എന്നിങ്ങനെയെല്ലാം വിശദമായി അന്വേഷിക്കാനാണ് എന്‍.ഐ.എ. തീരുമാനം.
from mangalam.com https://ift.tt/2V3G2ay
via IFTTT
No comments:
Post a Comment