Pages

Thursday, 20 May 2021

കെപിസിസി നേതാവിന്റെ കാര്യത്തിലും കോണ്‍ഗ്രസില്‍ തര്‍ക്കം ; പ്രതിപക്ഷ നേതാവാകാന്‍ പിന്തുണയുണ്ടെന്ന് രമേശും സതിശനും

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ പ്രതിപക്ഷനേതാവിന്റെ കാര്യത്തില്‍ തീരുമാനമാകാതെ തുഴയുന്ന ​കോണ്‍ഗ്രസില്‍ പാര്‍ട്ടി ​‍പ്രസിഡന്റിന്റെ കാര്യത്തിലും തര്‍ക്കം. പ്രതിപക്ഷനേതാവിന്റെ കാര്യത്തില്‍ തീരുമാനം എടുത്തതിന് പിന്നാലെ പാര്‍ട്ടി അദ്ധ്യക്ഷന്റെ കാര്യത്തിലും തീരുമാനം ഉണ്ടാകും. പ്രതിപക്ഷ നേതാവിനെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കുമെന്നാണ് സൂചന.

പ്രതിപക്ഷ നേതാവായി രമേശിനു പിന്തുണ നല്‍കുന്നതിനു പകരം കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ആവശ്യം ഉന്നയിക്കുന്ന കാര്യത്തിലാണ് എ ഗ്രൂപ്പ് കൂടുതല്‍ താല്‍പ്പര്യം കാട്ടുന്നത്. മുതിര്‍ന്ന നേതാവ് കെ.സി. ജോസഫിന്റെ പേര് മുമ്പോട്ട് വെയ്ക്കാനാണ് അവര്‍ ആലോചിക്കുന്നത്. അതേസമയം കെ. സുധാകരനെ പ്രസിഡന്റും പി.ടി.തോമസിനെ യുഡിഎഫ് കണ്‍വീനറാക്കാനും മറു വിഭാഗവും ആലോചിക്കുന്നു.

പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നതു സംബന്ധിച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെ, വി. വൈത്തിലിംഗം എന്നിവര്‍ ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തിരുവനന്തപുരത്ത് എംഎല്‍എമാരുമായി ഒറ്റയ്‌ക്കൊറ്റയ്ക്ക് ഖര്‍ഗെ നടത്തിയ കൂടിക്കാഴ്ചയില്‍, ഭൂരിഭാഗം പേരും തങ്ങളെയാണ് അനുകൂലിച്ചതെന്ന പ്രതീക്ഷ രമേശും സതീശനും ഒരുപോലെ പങ്കുവയ്ക്കുന്നു. ഐ ഗ്രൂപ്പില്‍ മുതിര്‍ന്ന നേതാക്കള്‍ രമേശ് തുടരട്ടെ എന്നഭിപ്രായപ്പെടുന്നുണ്ട്.

പാര്‍ട്ടിക്കുള്ളില്‍ നിന്നും പിന്തുണയുണ്ടെന്ന് രമേശും വി.ഡി. സതീശനും ഒരുപോലെ അവകാശപ്പെടുന്നതിനിടയില്‍ വി.ഡി. സതീശനെ യുവ എംഎല്‍എമാരും ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ രമേശിനെയും പിന്തുണയ്ക്കുന്നു. ഒന്നാം പിണറായി മന്ത്രിസഭയ്ക്ക് എതിരേ ചില നിര്‍ണ്ണായക അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച രമേശിനെ മാറ്റരുത് എന്ന് ആവശ്യപ്പെടുന്നവരാണ് മുതിര്‍ന്ന നേതാക്കള്‍.

നേതൃമാറ്റം ആഗ്രഹിക്കുന്ന യുവ എംഎല്‍എ മാരും ചില എംപിമാരും രംഗത്തുള്ളതാണ് സതീശന് അനുകൂലമായി മാറുന്നത്. നേതൃമാറ്റം ആഗ്രഹിക്കുന്ന യുവ എംഎല്‍എ മാര്‍ക്കൊപ്പം കെ. സുധാകരനെ പോലെയുള്ള ചില എംപി മാരും ഇക്കാര്യം ദേശീയ നേതൃത്വത്തില്‍ നിന്നുള്ള നിരീക്ഷകരോട് ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ഹൈക്കമാന്റില്‍ നിന്നും രമേശ് ചെന്നിത്തലയോട് മാറാന്‍ ഇതുവരെ നിര്‍ദേശം ഉണ്ടായിട്ടില്ല.



from mangalam.com https://ift.tt/2SgJqR9
via IFTTT

No comments:

Post a Comment